Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. ഫേസ്ബുക്ക് അപകീർത്തികരമായ പോസ്റ്റിട്ടയാൾക്കെതിരെയാണ് നടപടി.
പുത്തൻവേലിക്കര സ്വദേശി രാജുവിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രാജു ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എസ്. അനിക്കുട്ടൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.
Kerala
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അനന്ദു പ്രദീപ് (21) ആണ് പിടിയിലായത്. റാന്നി പെരുമ്പുഴയിൽ നിന്ന് ആണ് പ്രതി പിടിയിലായത്.
2025 മെയ് മാസം മുതൽ പ്രതിയുടെ അനുജന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഇയാൾ പെൺകുട്ടിക്ക് പതിവായി സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ചു. തുടർന്ന് പ്രണയം നടിച്ച് കുട്ടിയോട് നഗ്ന ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു.
ഇതിനിടെ കുട്ടിയുടെ ഏഴ് ഗ്രാം വരുന്ന സ്വർണമാല തന്ത്രപൂർവം കൈക്കലാക്കി. 2026 മെയ് മാസത്തിൽ ഇയാൾ കുട്ടിയുടെ വീട്ടിലെത്തി ലൈംഗികാതിക്രമം നടത്തിയതായും പരാതിയിൽ പറയുന്നു. പെൺകുട്ടി സ്വർണമാല തിരികെ ആവശ്യപ്പെട്ടപ്പോൾ കുട്ടിയുടെ വ്യാജ നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
പെൺകുട്ടി വിവരം വീട്ടിൽ അറിയിച്ചതോടെ കുടുംബം പെരുനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ 10 വർഷത്തിന് ശേഷം പിടിയിൽ. പുളിക്കീഴ് ചാത്തങ്കേരിയിൽ ജെയിംസ് ചാക്കോ (48) ആണ് പിടിയിലായത്.
പുളിക്കീഴ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. 2016 ഒക്ടോബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. മറ്റാരും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് കതക് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി മാനസികവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
തുടർന്ന് ഒളിവിൽപോയ പ്രതി 10 വർഷത്തിന് ശേഷമാണ് പിടിയിലാകുന്നത്. വെണ്ണിക്കുളത്തെ ഇയാളുടെ ഒളിത്താവളത്തിൽ നിന്നുമാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: സ്വർണ പണയ തട്ടിപ്പുകേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകരയിൽ ഇന്നുച്ചയോടെ ആയിരുന്നു സംഭവം.
സംഭവത്തിൽ നെയ്യാറ്റിൻകര എസ്ഐ അക്ഷയ് കുമാർ, പോലീസുകാരായ നിതിൽ സുകുമാരൻ, ആന്റണി മിറാണ്ട എന്നിവർക്കാണ് പരിക്കേറ്റത്. നടരാജ ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതി സനോജിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. പിന്നാലെ നെയ്യാറ്റിൻകരയിൽ നിന്ന് സനോജിനെ പിടികൂടുകയായിരുന്നു.
സനോജ് ഥാർ ജീപ്പിൽ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിലും ബൈക്കിലുമായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇരുചക്രവാഹനങ്ങൾ ഇടിച്ചിട്ടശേഷം ജീപ്പുകൊണ്ട് കോൺക്രീറ്റ് റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു. കേസിലെ മുഖ്യപ്രതിയും ഫിനാൻസ് ഉടമയുമായ ശ്രീജിത്തിനെ നേരത്തെ പിടികൂടിയിരുന്നു.
Kerala
തിരുവനന്തപുരം: ബാലരാമപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. നെയ്യാറ്റിൻകര മാരായമുട്ടം, തത്തിയൂർ സ്വദേശി അബിൻ ( 23) ആണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു പ്രതിയെ ഡാൻസാഫ് സംഘം പിടികൂടിയത്.
പുലർച്ചെ തിരുവനന്തപുരത്ത് നിന്നും എംഡിഎംഎ വാങ്ങിയശേഷം ഇലക്ട്രിക് സ്കൂട്ടറിൽ മാരായമുട്ടം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അബിൻ പിടിയിലാകുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
ഇയാൾക്ക് എംഡിഎംഎ കൈമാറിയത് ആരാണെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അബിൻ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നെന്നും പോലീസ് അറിയിച്ചു.
Kerala
തൃശൂർ: ഫിഫ ലോകകപ്പ് മത്സരം സംപ്രേഷണം തുടങ്ങുന്നതിന് മുൻപായി കറന്റ് പോയതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരന് മർദനം. തൃശൂർ മാളയിലാണ് സംഭവം. അന്നമനട കെഎസ്ഇബി ഓഫീസിലെ താത്കാലിക ജീവനക്കാരനായ നിതിൻ ആണ് മർദനമേറ്റത്.
പരിക്കേറ്റ നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിന് മുൻപാണ് കറന്റ് പോയത്. തുടർന്ന് അന്നമനട കെഎസ്ഇബി ഓഫീസിലെത്തിയ ഒരു സംഘം ആളുകളാണ് ആക്രമണത്തിന് പിന്നിൽ.
നിതിനെ മുളവടി കൊണ്ട് മർദിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്യുകയായിരുന്നു. മർദനമേറ്റ നിതിൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത മോഷ്ടാവ് പിടിയിൽ. മാടായി സ്വദേശിയായ വിജു (37) ആണ് അറസ്റ്റിലായത്. കോഴിക്കോട്-മംഗലാപുരം ട്രെയിനിലെ യാത്രക്കാരന്റെ മൊബൈൽ ഫോൺ ആയിരുന്നു പ്രതി തട്ടിയെടുത്തത്.
ബുധനാഴ്ച ഇന്നലെ വൈകിട്ട് അഞ്ചോടെ ആയിരുന്നു സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളാണ് പിടിയിലായ വിജു. കാസർഗോഡ് സ്വദേശിയായ മധ്യവയസ്കന്റെ ഫോണാണ് വിജു തട്ടിയെടുത്തത്.
ഫോൺ നഷ്ടപ്പെട്ടതിന് പിന്നാലെ യാത്രക്കാരൻ റെയിൽവേ കൺട്രോൾ റൂമിലും റെയിൽവേ പോലീസിലും വിവരം അറിയിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോ എം.കെ. റാമിനെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം. റാം ഒളിവിൽ കഴിയുന്നത് ആന്ധ്രയിലെ ചിറ്റൂരിലാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
നിലവിൽ ചിറ്റൂരിൽ ക്രൈംബ്രാഞ്ച് സംഘം എം.കെ. റാമിനായി തെരച്ചിൽ നടത്തുന്നുണ്ട്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ റാമിനായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് സംഘം ചിറ്റൂരിൽ തുടരുന്നത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി റാമിനെതിരെ രൂക്ഷപ്രതികരണം നടത്തിയിരുന്നു. മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസിൽ വരുന്നതെന്നു കോടതി പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന അധ്യാപകർ അതിന്റെ പ്രത്യാഘാതം എന്താണെന്നു മനസിലാക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: കൊല്ലത്ത് വിവാഹതട്ടിപ്പ് വീരനും സഹായിയും പിടിയിൽ. കൊല്ലം കണ്ണനല്ലൂർ സ്വദേശി റെജി (39), ബന്ധുവിന്റെ വേഷത്തിൽ എത്തിയ മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോ (22) എന്നിവരാണ് പിടിയിലായത്.
രണ്ട് വിവാഹങ്ങൾ മറച്ചുവച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്തതിന് പിന്നാലെയാണ് പ്രതി പിടിയിലായത്. ബുധനാഴ്ച രാത്രിയോടെ കുന്നത്തൂരിലുള്ള യുവതിയുടെ വീടിനു സമീപത്തു നിന്നുമാണ് ഇരുവരെയും പിടികൂടിയത്.
ജോബിൻ എന്ന വ്യാജ പേരിലാണ് പുതിയ വരനായി എത്തിയത്. മുമ്പ് രണ്ട് വിവാഹങ്ങൾ കഴിച്ചിട്ടുള്ള ഇയാൾക്ക് ആ ബന്ധങ്ങളിൽ നാല് മക്കളുമുണ്ട്. മൂന്നാമത് വീണ്ടും വിവാഹം കഴിച്ചതറിഞ്ഞതോടെ ആദ്യ ഭാര്യമാരിൽ ഒരാൾ കുന്നത്തൂരിൽ അന്വേഷണം നടത്തി. തുടർന്ന് ശാസ്താംകോട്ട പോലീസിൽ പരാതിയും നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയും സഹായിയും പിടിയിലായത്.
Kerala
കോഴിക്കോട്: ലൈംഗിക ബന്ധത്തിന് തയാറായില്ലെങ്കിൽ കഴുത്തറുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. കോഴിക്കോട് മാറാട് നീര്‍മൂച്ചി സ്വദേശി തെക്കേപുറത്ത് വീട്ടില്‍ അലി അക്ബർ (50) ആണ് പിടിയിലായത്.
2021 മുതൽ പ്രതി നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുന്നതായും കാട്ടി മാറാട് സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഫോണിലൂടെയും നേരിട്ടും പ്രതി നിരന്തരം ശല്യം ചെയ്തതായും യുവതിയുടെ മകളുടെ വിവാഹം മുടക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
മാറാട് പോലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
International
പണവുമായി കടന്നുകളഞ്ഞതാണെങ്കിൽ താൻ ക്ഷമിക്കുമായിരുന്നു. പക്ഷേ അവൾ വാഹനാപകടത്തിലൂടെ തന്നെ കൊല്ലാനും ശ്രമിച്ചെന്ന് ചൈനീസ് കോടീശ്വരൻ ലി പിംഗ്.
ബീജിംഗ്: വിശ്വാസവഞ്ചനകാണിച്ച്, കോടികൾ തട്ടി മുങ്ങിയ ഭാര്യയെ കണ്ടെത്താൻ ചൈനീസ് വ്യവസായി ചെലവഴിച്ചത് 18 കോടിയിലേറെ രൂപ! അന്വേഷണത്തിന്റെ ഒന്‍പതാം വർഷമാണ് ചൈനീസ് കോടീശ്വരന് തട്ടിപ്പുകാരിയെ അമേരിക്കയിൽനിന്നു പിടികൂടാനായത്. ചൈനയിലെ ഷെൻഷെൻ സ്വദേശിയായ നിക്ഷേപകൻ ലി പിംഗ് ആണ് തന്റെ മുൻഭാര്യ ഷാംഗിനെ കണ്ടെത്താനായി വർഷങ്ങൾ നീണ്ട നിയമപോരാട്ടവും തെരച്ചിലും നടത്തിയത്. ഒടുവിൽ അമേരിക്കയിൽ പിടിയിലായ വനിതയ്ക്ക് കോടതി 65 വർഷത്തെ കഠിനതടവ് വിധിച്ചു.
തനിക്കു സംഭവിച്ചത്, സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ലി പിംഗ് വിശദീകരിച്ചു. പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ജൂൺ 30-ന് ആണ് ലി പങ്കുവയ്ക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. പതിനായിരക്കണക്കിന് പ്രതികരണങ്ങളാണ് ലഭിച്ചത്.
തന്നേക്കാൾ 11 വയസ് പ്രായക്കുറവുള്ള ഷാംഗുമായി 2015-ലാണ് ലി പിംഗ് വിവാഹിതനാകുന്നത്. എന്നാൽ വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം ലി സഞ്ചരിച്ച കാറിന്റെ ബ്രേക്ക് തകരാറിലാകുകയും അപകടത്തിൽപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെ, കോടിക്കണക്കിനു രൂപയും കോടികൾ വിലമതിക്കുന്ന വസ്തുക്കളുടെ രേഖകളുമായി ഷാംഗ് നാടുവിടുകയായിരുന്നു. ഹോങ്കോംഗ് വഴി അമേരിക്കൻ നഗരമായ ലോസ് ആഞ്ചലസിൽ എത്തി വ്യാജരേഖകൾ ചമച്ച് താമസിക്കുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിവാഹപ്പിറ്റേന്നുണ്ടായ വാഹനാപകടം ഷാംഗും കൂട്ടാളികളും ചേർന്ന് ആസൂത്രണം ചെയ്തതാണെന്ന് ലി തിരിച്ചറിയുന്നത്. തന്നെ കൊലപ്പെടുത്തി തന്റെ സ്വത്തു മുഴുവൻ ഭാര്യയെന്ന നിലയിൽ കൈക്കലാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് ലി വ്യക്തമാക്കി. പണം മാത്രം തട്ടിയെടുത്തു പോയതാണെങ്കിൽ താൻ ഉപേക്ഷിക്കുമായിരുന്നു. എന്നാൽ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതുകൊണ്ടാണ് എത്ര പണം ചെലവാക്കിയും അവളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തീരുമാനിച്ചതെന്നും ലി പിംഗ് വീഡിയോയിൽ പറഞ്ഞു.
ഭാര്യയായതിനാൽ ആദ്യഘട്ടത്തിൽ ചൈനയിൽ കേസ് മുന്നോട്ടുകൊണ്ടുപോകാൻ ലി ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ 2020-ൽ ചൈനീസ് കോടതി ഇവരുടെ വിവാഹം റദ്ദാക്കുകയും ഷാംഗിന്റെ പേരിലാക്കിയ ഫ്ലാറ്റുകൾ ലിയ്ക്ക് തിരികെ നൽകുകയും ചെയ്തു. തുടർന്ന് യുഎസിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. സാമ്പത്തിക തട്ടിപ്പ്, അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത്, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങി 23-ഓളം കുറ്റകൃത്യങ്ങൾ ചുമത്തിയാണ് കാലിഫോർണിയ കോടതി ഷാംഗിനെ 65 വർഷത്തെ തടവിനു ശിക്ഷിച്ചത്.
Kerala
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ നാരങ്ങയിൽ നീര് കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും നേരെ ആക്രമണം. ചില്ലി ചിക്കനൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദനം.
വടക്കാഞ്ചേരിയിലെ മിണാലൂർ സെലക്ട് ദർബാർ റെസ്റ്റോറന്റിൽ ആണ് സംഭവം. നാരങ്ങയിൽ നീര് കുറവാണെന്ന് ആരോപിച്ച് തുടങ്ങിയ തർക്കം ക്രൂര മർദനത്തിൽ കലാശിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളാണ് ആക്രമണത്തിന് പിന്നിൽ.
ആക്രമണത്തിൽ റെസ്റ്റോറന്റ് ഉടമ മുജീബിന്റെ (38)മൂന്ന് പല്ലുകൾ നഷ്ടമായി. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചായിരുന്നു പ്രതികൾ ആക്രമണം നടത്തിയത്. പ്രതികളിൽ ഒരാൾ പോലീസ് പിടിയിലായിട്ടുണ്ട്.
National
ബംഗളുരു: കർണാടകയിലെ ചിക്കബല്ലാപുരിൽ വ്യാജരേഖകൾ ഉപയോഗിച്ച് കഴിഞ്ഞിരുന്ന പാക് പൗരത്വമുള്ള സ്ത്രീയും മകനും അറസ്റ്റിൽ. യുഎഇയിൽവച്ച് ഇന്ത്യക്കാരനുമായി വിവാഹിതയായതോടെ ഇവർ ഇന്ത്യയിലെത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പാക്പൗരത്വം മറച്ചുവച്ച് ഇരുവരും തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽകാർഡും റേഷൻകാർഡും സ്വന്തമാക്കിയിരുന്നു. സർക്കാർ രേഖകളുടെ പരിശോധനയിലാണ് ചിക്കബല്ലാപുരിലെ ബാഗേപള്ളിയിലുള്ള ദാസയ്യഗരിപള്ളിയിൽ കഴിഞ്ഞിരുന്ന ഫറ നാസും മകൻ മുഹമ്മദ് ഫർദീനും പിടിയിലായത്.
ബാഗേപള്ളി സ്വദേശിയായ അയുബ് ഖാൻ എന്നയാൾ യുഎഇയിൽ ജോലി ചെയ്യുന്പോൾ ഫറ നാസിനെ വിവാഹം ചെയ്തതാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ദന്പതികൾക്ക് നാല് മക്കളാണുള്ളത്. അയുബ് ഖാനും മൂന്നു മക്കൾക്കും ഇന്ത്യൻ പൗരത്വം ഉണ്ടെങ്കിലും ഫറ നാസും മുഹമ്മദ് ഫർദീനും പാക് പൗരത്വമാണുള്ളത്. ഇവർക്ക് വ്യാജ തിരിച്ചറിയിൽ രേഖകൾ എങ്ങനെ എത്തി എന്നതിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Kerala
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി യുവ ദമ്പതിമാർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷെരീഫ് (26), ഭാര്യ ജനോഫർ ഖാദർ ബീവി ഉമർ ഫാറൂഖ് (23) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
തിങ്കളാഴ്ച അബുദാബിയിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ നെടുമ്പാശേരിയിൽ എത്തിയത്. ഇവരുടെ അസ്വാഭാവികമായ പെരുമാറ്റവും നടത്തവും ശ്രദ്ധയിൽപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുകയായിരുന്നു.
Kerala
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പിതൃസഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ചേറുംകുളം സ്വദേശി ശശി (42) ആണ് കൊലപാതകത്തിന് ശേഷം മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ചേറുംകുളം കരിമ്പന്‍കുന്ന് ആദിവാസി ഉന്നതിയിലെ മാധവി(70) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. മാധവിയുടെ കഴുത്തിനായിരുന്നു ശശി വെട്ടിയത്. ഗുരുതര പരിക്കേറ്റ മാധവിയെ പാലക്കാട് ജില്ലാ ആശുപതിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Kerala
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തെ കോഫി ഷോപ്പില്‍ വച്ചു പരിചയപ്പെട്ട ദമ്പതിമാരുടെ ആറുലക്ഷം തട്ടിയെടുത്ത കേസില്‍ മൈസൂരു സ്വദേശികളായ അര്ജുന് (30), വിനോദ് (23) എന്നിവരെ പാലാരിവട്ടം പോലീസ് കന്യാകുമാരിയില്‍നിന്ന് അറസ്റ്റ് ചെയ്തു.
മൈസൂരുവില്‍ ഭൂമി ഖനനം ചെയ്തപ്പോൾ ലഭിച്ച സ്വര്‍ണം തങ്ങളുടെ കൈവശമുണ്ടെന്നും അത് വില്ക്കാന് സഹായിക്കണമെന്നും അഭ്യര്‍ഥിച്ചാണ് മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന പരാതിക്കാരിയെയും ഭര്‍ത്താവിനെയും തട്ടിപ്പുസംഘം സമീപിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തതിന് പിന്നാലെ നിർണായക നീക്കവുമായി പോലീസ്. കേസിൽ തൊപ്പിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
എറണാകുളത്തുണ്ടായിരുന്ന തൊപ്പി കേസിന് പിന്നാലെ ജില്ല വിട്ടതായാണ് പോലീസിന്റെ നിഗമനം. ഇയാളുടെ സുഹൃത്തുക്കളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ യൂട്യൂബ് ചാനൽ പോലീസ് ഇടപെട്ട് പൂട്ടിച്ചത്.
പോലീസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. മുഹമ്മദ് നിഹാദിന്റെ മുന്കൂര്ജാമ്യാപേക്ഷയെയും പോലീസ് റിപ്പോർട്ടിൽ എതിർത്തിരുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തൊപ്പിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു.
എറണാകുളം റൂറൽ സൈബർ പോലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ് ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.
Kerala
ചാത്തന്നൂർ: കൊല്ലം ചിറക്കരയിൽ എംഡിഎംഎയുമായി ഒരാൾ പിടിയിൽ. ചിറക്കരത്താഴം രാഹുൽ നിവാസിൽ രാജന്റെ മകൻ രാഹുൽ(32) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 52 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
പാരിപ്പള്ളി പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച രാത്രി 7.45ഓടെ ചിറക്കര വാഴവിള ജംഗ്ഷനിൽ നിന്നും ചിറക്കര താഴം പോകുന്ന വഴിയിൽ വച്ചാണ് രാഹുൽ പിടിയിലായത്.
ഏറെ നാളായി കഞ്ചാവും രാസലഹരിയും കച്ചവടം നടത്തി വന്ന രാഹുൽ ആദ്യമായാണ് പോലിസ് പിടിയിലാവുന്നത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ വിലവരുമെന്നും പോലീസ് വ്യക്തമാക്കി.
Kerala
തൃശൂര്‍: ചെന്ത്രാപ്പിന്നിയിൽ യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേർ പിടിയിൽ. റൗഡി ലിസ്റ്റിലുള്ള ചെന്ത്രാപ്പിന്നി കണ്ണനാംകുളം എറാക്കല്‍ വീട്ടില്‍ അനു എന്ന് വിളിക്കുന്ന സൂരജ് (40), ഒല്ലൂര്‍ പൊന്നൂക്കര പുറങ്ങാപറമ്പില്‍ വീട്ടില്‍ വിഷ്ണു (33) എന്നിവരാണ് പിടിയിലായത്.
ജൂലൈ 12ന് വൈകുന്നേരം ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മൊബൈല്‍ ഷോപ്പില്‍ മൊബൈല്‍ നന്നാക്കാന്‍ എത്തിയ ചാമക്കാല സ്വദേശി യദുവിനെയാണ് പ്രതികൾ ആക്രമിച്ച് പണം കവർന്നത്.
പിടിയിലായ സൂരജ് 25 ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണെന്ന് കയ്പമംഗലം പോലീസ് അറിയിച്ചു. ഒല്ലൂര്‍ പോലീസ് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ പേരുള്ള വിഷ്ണു എട്ട് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. കയ്പമംഗലം പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
Kerala
പെരുമ്പാവൂർ: പെരുമ്പാവൂർ പൂപ്പാനിയിൽ ഒൻപത് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ. മുർഷിദാബാദ് സ്വദേശി സഹിൻ മണ്ഡൽ, ഇയാളുടെ സുഹൃത്തിന്റെ ഭാര്യ സബീഗുൻഹർ ഘാത്തുൻ എന്നിവരാണ് പിടിയിലായത്.
എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വാടകവീടിന്റെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് ലഹരിക്കെതിരെ നടത്തുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
NRI
ലണ്ടൻ: യുകെയിൽ കോടിക്കണക്കിന് പൗണ്ടുകളുടെ കള്ളപ്പണ വെളുപ്പിക്കൽ ശൃംഖല ആഭ്യന്തര മന്ത്രാലയം തകർത്തു. ലണ്ടനിലെ ഈസ്റ്റ് ഹാമിൽ പ്രവർത്തിച്ചിരുന്ന ഒരു ഹൈ-സ്ട്രീറ്റ് മണി എക്സ്ചേഞ്ച് സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന റെയ്ഡിലാണ് വൻ മാഫിയ സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകൾ പുറത്തായത്.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അലി റസയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രത്യേകം തയാറാക്കിയ ബെൽറ്റിൽ അരയിലൊളിപ്പിച്ച നിലയിൽ 1,50,000 പൗണ്ടുമായാണ് (ഏകദേശം 1.7 കോടി രൂപ) അലി റസ പിടിയിലായത്. ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ ഹോം ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന മാഫിയാ സംഘങ്ങൾക്കായി വെറും മൂന്ന് മാസത്തിനുള്ളിൽ 14 ദശലക്ഷം പൗണ്ടിന്റെ (160 കോടിയിലധികം രൂപ) കള്ളപ്പണമാണ് ഈ സ്ഥാപനം വഴി വെളുപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റഷ്യൻ അധോലോക ശൃംഖലയിൽ നിന്ന് ഒറ്റത്തവണയായി 10 ലക്ഷം പൗണ്ട് പണമായി കൈപ്പറ്റിയ സംഭവവും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 190 ദശലക്ഷം പൗണ്ടിലധികം (ഏകദേശം 2,100 കോടി രൂപ) തുക ഈ ശൃംഖല വഴി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഈ പണം അന്തർദേശീയ ട്രാൻസ്ഫറുകൾ വഴി പ്രധാനമായും ദുബായിലേക്കാണ് മാറ്റിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഒരു രഹസ്യ സേഫിൽ സൂക്ഷിച്ചിരുന്ന 1.3 ദശലക്ഷം പൗണ്ട്, പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത 3,00,000 യുഎസ് ഡോളർ, കിഴക്കൻ ലണ്ടനിലെ ഒരു സേഫ്റ്റി ഡിപ്പോസിറ്റ് ബോക്സിൽ നിന്നായി സ്വർണ്ണവും മറ്റ് വിദേശ കറൻസികളും സിറ്റി ഓഫ് ലണ്ടൻ പോലീസ് വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു.
ഈ വൻ കള്ളപ്പണ വേട്ടയുടെ പശ്ചാത്തലത്തിൽ, സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹൈ-സ്ട്രീറ്റ് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു.
പുതിയ നിയമങ്ങളുടെ പിൻബലത്തിൽ ഇത്തരം അനധികൃത സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും, രാജ്യവ്യാപകമായി പരിശോധനകൾ കർശനമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കുറ്റവാളികളുടെ സാമ്പത്തിക സ്രോതസുകൾ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. മുഹമ്മദ് നിഹാദിന്റെ മുന്കൂര്ജാമ്യാപേക്ഷയെയും പോലീസ് റിപ്പോർട്ടിൽ എതിർക്കുന്നു.
ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് പോലീസ് റിപ്പോർട്ട്. ആലുവ റൂറല്‍ സൈബര്‍ പോലീസ് ആണ് നിഹാദിനെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്.
എറണാകുളം സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ കേസുകള്‍, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സൃഹൃത്തുക്കള്‍ക്കുമെതിരെ ഉയര്‍ന്നത്.
Kerala
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എം.ആർ. അജിത് കുമാറിനെതിരായ റിപ്പോർട്ടിൽ ഡിജിപി ഇന്ന് ശിപാർശ സമർപ്പിച്ചേക്കും.
റിപ്പോർട്ടിൽ ഡിജിപി നിയമോപദേശം തേടിയിരുന്നു. നിയമോപദേശവും എം.ആർ. അജിത് കുമാറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും ഡിജിപി റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു.
എന്നാൽ രണ്ടാഴ്ച പിന്നിട്ടിട്ടും റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാത്തതിനെതിരെ യുഡിഎഫിലും കോൺഗ്രസിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് ഡിജിപി റിപ്പേർട്ട് സമർപ്പിക്കുന്നത്.
അതേസമയം അജിത് കുമാർ വിഷയത്തിൽ എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ടെന്നും സർക്കാർ നടപടികൾ കോടതിയുടെ പരിശോധനയ്ക്ക് വിധേയമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാലും മാധ്യമങ്ങൾ സർക്കാരിനെ കുറ്റപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: പാലക്കാട് വടകരപ്പതിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ നേരത്തെ പിടിയിലായ പ്രതി ഉദയകുമാറിന്റെ സുഹൃത്തായ 17കാരനാണ് പിടിയിലായത്.
ആട്ടയാമ്പതിയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സരസമ്മാളിനെ മൂക്കുത്തിയ്ക്ക് വേണ്ടിയായിരുന്നു കൊലപ്പെടുത്തിയത്. ജൂൺ 10 മുതൽ സരസമ്മാളിനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് മകൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
അയൽവാസിയായ ഉദയകുമാറും സുഹൃത്തായ 17 കാരനും ചേർന്നാണ് കൊലപാതകം നടത്തിയത്. സരസമ്മാൾ ധരിച്ചിരുന്ന രണ്ടു സ്വർണ മൂക്കുത്തികൾ കൈക്കലാക്കാൻ പ്രതികളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി വടിവാൾ കൊണ്ട് കൊലപ്പെടുത്തിയ ശേഷം വീട്ടിലെ ശുചി മുറിയിൽ വച്ചു കത്തിക്കുകയായിരുന്നു.
തുടർന്ന് ശരീര അവശിഷ്ടങ്ങൾ വീടിനു പുറകു വശത്തു കുഴിച്ചിടുകയും ചെയ്തു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഉദയകുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിലാണ് കൊലപാതകം പുറത്തുവന്നത്. പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനയിൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.
Kerala
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ സ്റ്റേഷനറി കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ പ്രതി പിടിയിൽ. അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടിൽ മുസ്തഫ ആണ് കേസിൽ പിടിയിലായത്.
ഇയാളുടെ വാടക വീട്ടിൽ നിന്ന് 5,200 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് കണ്ടെടുത്തു. വീടിനുള്ളിലും സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്നുമാണ് ആറ് ചാക്കുകളിലായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
പ്രതിയുടെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി വീട് വാടകയ്ക്ക് എടുത്തത് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിക്കാനാണെന്നും പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ബൈക്കിൽ കറങ്ങിനടന്ന് കവർച്ച നടത്തുന്ന രണ്ട് പേരെ കേരള പോലീസിന്റെ സഹായത്തോടെ തമിഴ്നാട് പോലീസ് പിടികൂടി. മധുര സ്വദേശികളായ മുനിസ്വാമി(34), പപ്പുസ്വാമി (32) എന്നിവരാണ് കൊല്ലത്ത് നിന്ന് പിടിയിലായത്.
കരിങ്കലിൽ നിരന്തരം ബൈക്കിലെത്തി കവർച്ച നടത്തുന്ന പ്രതികളെ കുറിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് കൊല്ലത്ത് നിന്ന് പ്രതികളെ പിടികൂടിയത്. മംഗലകുന്ന് സ്വദേശിനിയുടെ അഞ്ചര പവന്റെ സ്വർണമാല പൊട്ടിച്ച് പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞതായി പരാതിയുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ കേരളത്തിലേക്ക് കടന്നതായി തമിഴ്നാട് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് പ്രത്യേക അന്വേഷണ സംഘം കേരള പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.
National
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ടെലിവിഷൻ താരം രോഹിത് ചന്ദേൽ അറസ്റ്റിൽ. മുംബൈയിലെ ഘട്കോപര്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദഹിസറിലെ വസതിയില്‍ നിന്നായിരുന്നു അറസ്റ്റ്.
16കാരിയായ പെണ്‍കുട്ടിയെ പ്രതി നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായും എതിര്‍ത്തിട്ടും ഇയാൾ ഫോണിലൂടെ ശല്യം ചെയ്യുന്നത് തുടരുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
ജൂലൈ അഞ്ചിന് രോഹിത് ചന്ദേൽ കുട്ടി താമസിക്കുന്ന സ്ഥലത്തെത്തുകയും തടഞ്ഞ് നിര്‍ത്തി കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
Kerala
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എം.ആർ. അജിത് കുമാറിനെതിരായ റിപ്പോർട്ടിൽ ഡിജിപി നാളെ ശിപാർശ സമർപ്പിച്ചേക്കും.
റിപ്പോർട്ടിൽ ഡിജിപി നിയമോപദേശം തേടിയിരുന്നു. നിയമോപദേശവും എം.ആർ. അജിത് കുമാറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും ഡിജിപി നാളെ റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു.
എന്നാൽ രണ്ടാഴ്ച പിന്നിട്ടിട്ടും റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാത്തതിനെതിരെ യുഡിഎഫിലും കോൺഗ്രസിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്നാണ് റിപ്പോർട്ട് അടുത്ത ദിവസം സർക്കാരിന് മുന്നിലേക്കെത്തുന്നത്.
Kerala
തിരുവനന്തപുരം: ചില കേസ് വിവരം ജനമറിയതെയിരിക്കാൻ ടോപ് സീക്രട്ട് സെക്ഷൻ രൂപീകരിച്ചു വിജിലൻസിനെ ഭാഗികമായി വിവരവകാശ പരിധിയിൽനിന്ന് ഒഴിവാക്കാൻ നീക്കം. മാന്വൽ പരിഷ്കരിച്ച് വിജിലൻസിനെ ജനകീയമാക്കാൻ ശ്രമിക്കുന്നു എന്ന അവകാശവാദത്തിന് പിന്നാലെയാണ് ഉന്നതങ്ങളിൽ ഇത്തരമൊരു നീക്കം ആരംഭിച്ചത്.
2025 ജനുവരി 11ന് അന്നത്തെ വിജിലൻസ് ഡയറക്ടർ ഡിജിപി യോഗേഷ് ഗുപ്തയുടെ നിർദേശപ്രകാരം ഐജി കാർത്തിക് കേന്ദ്ര ഏജൻസികളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ മാതൃകയിൽ സംസ്ഥാന വിജിലൻസിനെയും വിവരവകാശ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വിവാദമാകുമെന്ന് മുന്നിൽ കണ്ട് ശിപാർശയിൽ എൽഡിഎഫ് സർക്കാർ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ ഫയൽ വീണ്ടും പൊടി തട്ടി എടുക്കുന്നുവെന്നാണ് സൂചന.
ഉന്നതർക്കെതിരായുള്ള കേസ് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാകുന്നത് അന്വേഷണങ്ങളെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഭാഗികമായി വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടത്തുന്നത്. ഒരു പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണവും തുടർന്ന് വെരിഫിക്കേഷനും നടത്തിയ ശേഷമാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. കേസെടുത്ത് അന്വേഷിച്ചശേഷവും പലതരത്തിലുള്ള വിവരശേഖരണം ഉണ്ടാകും. ഈ ഘട്ടങ്ങളിൽ വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അന്ന് നൽകിയ ശിപാർശയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
2016ൽ വിജിലൻസ് വകുപ്പിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ നിലവിൽ ടോപ് സീക്രട്ട് സെക്ഷൻ വിജിലൻസിൽ ഇല്ല. ഈ സാഹചര്യത്തിൽ വിവിധ സെക്ഷനുകളിലായാണ് ഫയലുകൾ കൈകാര്യം ചെയ്യുന്നത്. അതിൽ രഹസ്യ സ്വഭാവമുള്ള രേഖകളും പെടുന്നു. വീണ്ടും ടോപ് സീക്രട്ട് സെക്ഷൻ രൂപീകരിച്ച് അതു വിവരവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ആഭ്യന്തര വകുപ്പിൽ പൊതുതാത്പര്യമുള്ള അന്വേഷണ റിപ്പോർട്ടുകൾ വിവരാവകാശ നിയമത്തിന്റെ വ്യവസ്ഥകൾക്ക് വിധേയമായി നൽകുന്നതിന് നിലവിൽ വിലക്കുകളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ വിജ്ഞാപനപ്രകാരം സംസ്ഥാന പോലീസ് വകുപ്പിനു കീഴിലുളള ക്രൈം റിക്കാർഡ്സ് ബ്യൂറോ ഉൾപ്പെടെ എട്ട് പ്രധാന ഇന്റലിജൻസ്, സുരക്ഷാ വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ ഈ വിഭാഗങ്ങളിൽനിന്നും സെക്രട്ടേറിയേറ്റിലെ ആഭ്യന്തര (രഹസ്യ വിഭാഗം എ), ആഭ്യന്തര (രഹസ്യ വിഭാഗം ബി) വകുപ്പുകളിലേക്ക് അയയ്ക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളെയും റിപ്പോർട്ടുകളെയും വിജ്ഞാപനത്തിലൂടെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
National
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പിനെ ക്കുറിച്ചറിയാൻ ക്ഷേത്രം ജീവനക്കാരുടെ ഫോൺവിളികളും പരിശോധിക്കണമെന്ന് സമാജ്വാദിപാർട്ടി നേതാവ് അഖിലേഷ് യാദവ്.
ഇത്തരത്തിൽ പരിശോധിക്കപ്പെട്ടാൽ 99.9 ശതമാനവും ബിജെപി കേന്ദ്രങ്ങളുമായി ബന്ധം പുലർത്തുന്നതായി കാണാം. ഇത് ബിജെപിക്കുള്ളിൽത്തന്നെ ചേരിപ്പോരുകൾക്ക് വഴിവയ്ക്കുമെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിക്കുള്ളിൽ ആക്ഷേപങ്ങളും തർക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. അവർ പലരും തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അഖിലേഷ് വ്യക്തമാക്കി.
Kerala
പെരുമ്പാവൂര്‍: കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിയതെന്ന് ആരോപിച്ചു യുവാക്കളുടെ തലമൊട്ടയടിച്ച് മര്‍ദിച്ചതായി പരാതി. ഇന്നലെ വൈകിട്ട് കണ്ടന്തറ ഭായ് കോളനിക്കു സമീപത്തായിരുന്നു സംഭവം. അല്‍ഫാസ്, ഗോകുല്‍, ആല്ബിന് എന്നിവര്‍ക്കു നേരെയാണ് ഒരു സംഘത്തിന്റെ ആക്രമണം ഉണ്ടായത്.
സമീപത്തെ സോഡ നിര്‍മാണ യൂണിറ്റില്‍ ജോലി തേടി എത്തിയ ഇവരെ ഒരു സംഘം കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിയതെന്ന് ആരോപിച്ചാണ് തടഞ്ഞു നിര്‍ത്തി തല മൊട്ടയടിച്ച ശേഷം വിവസ്ത്രരാക്കി മര്‍ദിച്ചെന്നാണ് പരാതി.
സംഭവത്തിനു ശേഷം സംഘത്തിൽനിന്നു രക്ഷപ്പെട്ടെത്തിയ മൂവരും ബന്ധുക്കളുടെ സഹായത്തോടെ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി യുവാവിന്റെ കണ്ണിൽ പെപ്പര്‍ സ്പ്രേ അടിച്ചെന്ന പരാതിയില്‍ 50,000 രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. ചിറയിന്‍കീഴ് സ്വദേശിയായ ശ്രീനാഥിനാണ് നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ നിർദേശിച്ചത്.
2023 ഒക്ടോബര്‍ 9ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യയുടെ മൊബൈലിലേക്ക് സന്ദേശമയച്ചെന്ന പേരില്‍ ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലായിരുന്നു യുവാവിനെതിരായ അതിക്രമം നടന്നത്.
സംഭാഷണത്തിനിടെ പ്രകോപിതനായ എസ്ഐ കണ്ണില്‍ പെപ്പര്‍ സ്പ്രേ അടിച്ചെന്നായിരുന്നു പരാതി. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയും മനുഷ്യാവകാശ കമ്മീഷനും പരാതിയിൽ അന്വേഷണം നടത്തിയിരുന്നു.
യുവാവിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
Kerala
കൊച്ചി: എസ്എസ്എല്‍സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ 22 വയസിനു താഴെയുള്ളവര്‍ക്ക് അതത് ജില്ലയിലാണു പരിശീലനം.
താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലോ 9497 900 200 എന്ന നമ്പറിലോ 31ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.
2025 - 26 അധ്യയനവര്‍ഷം പദ്ധതിയുടെ ഭാഗമായി 1,671 പേരാണു പരീക്ഷയെഴുതിയത്. ഇതില്‍ 1,050 പേര് ഉന്നത പഠനത്തിന് അര്‍ഹത നേടി.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസ് ഉടൻ കുറ്റപത്രം നൽകില്ല. ശാസ്ത്രീയ പരിശോധനാഫലം ഉൾപ്പെടെയുള്ള പ്രധാന രേഖകൾ ലഭിക്കാൻ വൈകുന്ന സാഹചര്യത്തിലാണ് നടപടി നീട്ടിവെക്കുന്നത്.
സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രം കുറ്റപത്രം നൽകിയാൽ മതിയെന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പോലീസിന്റെ തീരുമാനം. ഇതിനൊപ്പം, പോലീസിനെ ആക്രമിച്ച കേസും ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിനൊപ്പം ചേർത്ത് ഒറ്റ കുറ്റപത്രമായി നൽകാനാണ് ഇപ്പോൾ പോലീസിന്റെ നീക്കം.
അതേസമയം, തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം വിശദമായ വാദം കേൾക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ജാമ്യം ലഭിച്ച ഒൻപതാം പ്രതി ഹരീഷ് കുമാറിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Kerala
കൊച്ചി: കംബോഡിയയിലെ സൈബർതട്ടിപ്പ് റാക്കറ്റുകൾക്കായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ അവിടെനിന്നു നാടുകടത്തിയ 12 മലയാളികളുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണസംഘം. കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി അബ്ദുറഹ്മാൻ കംബോഡിയയിലേക്കു കടത്തിയ 12 മലയാളികളെ തിരിച്ചറിഞ്ഞിച്ചിട്ടുണ്ട്.
പാസ്പോർട്ട് പിടിച്ചുവച്ചശേഷമാണ് ഇവരെ റോഡ് മാർഗം തായ്ലൻഡിൽനിന്ന് കംബോഡിയയിലേക്ക് എത്തിച്ചത്. രേഖകൾ ഇല്ലാത്തതിനാൽ കംബോഡിയയിൽനിന്നു 12 പേരെയും നാടുകടത്തിയിരുന്നു.
വിവിധ ജില്ലകളിലുള്ള ഇവരിൽനിന്നു മൊഴിയെടുത്ത് മനുഷ്യക്കടത്തിനു കേസ് രജിസ്റ്റർ ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. തുടർന്ന് എസിപിയുടെ നേതൃത്വത്തിൽ വിശദ അന്വേഷണ റിപ്പോർട്ട് ഡിജിപിക്കു കൈമാറും.
കേസിൽ കൂടുതൽ അന്വേഷണത്തിനായി കൊച്ചി സിറ്റി പോലീസിന്റെ ഏഴംഗസംഘം രൂപീകരിച്ചു. അതിനിടെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ലഭിച്ച അബ്ദുറഹ്മാനെ കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണി കൊച്ചിയില്‍ പിടിയില്‍. ബംഗാള്‍ സ്വദേശി അന്‍വര്‍ ഹുസൈന് ആണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്നു കിലോ കഞ്ചാവും പിടിച്ചെടുത്തു.
ഇന്നലെ രാത്രിയാണ് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ചേരാനല്ലൂരില്‍ നിന്നുംഅന്‍വര്‍ ഹുസൈന് പിടിയിലായത്. ബംഗാളില്‍നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്. മുര്‍ഷിദാബാദില്‍നിന്നു കിലോയ്ക്ക് 3000 രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് 23,000 രൂപയ്ക്കാണ് കൊച്ചിയിലെ വിദ്യാര്‍ഥികള്‍ക്കു വിറ്റിരുന്നത്.
എറണാകുളം ഇടപ്പള്ളിയിലെ ആക്രിക്കടകളില്‍ സ്റ്റോക്ക് ചെയ്യുന്ന കഞ്ചാവ് രാത്രിയാണ് വിദ്യാര്‍ഥികള്‍ക്കു കൈമാറിയിരുന്നത്. വിദ്യാര്‍ഥികള്‍ ഇത് ചെറിയ പാക്കറ്റുകളിലാക്കി മറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് കൈമാറിയിരുന്നതായും ഡാന്‍സാഫ് കണ്ടെത്തി.
പത്തിലും പ്ലസ് ടുവിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ സംഘമാണ് കഞ്ചാവ് വാങ്ങിയിരുന്നത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
Kerala
തിരുവനന്തപുരം: അനുമതിയില്ലാതെ ആളുകളുടെ സ്വകാര്യതയിലേക്ക് മൊബൈൽ കാമറകൾ കൊണ്ടുചെല്ലുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്. ഇത്തരക്കാർ അഴിയെണ്ണേണ്ടി വരുമെന്ന് പോലീസ് ഔദ്യോഗികമായി അറിയിച്ചു.
ഇന്ത്യൻ ഭരണഘടന ഒരോ പൗരനും ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം ഒരു മൗലികാവകാശമാണ്. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതോ, അത് സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ പ്രചരിപ്പിക്കുന്നതോ കുറ്റകൃത്യമാണ്. മൂന്നു വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
നടൻ സലിംകുമാറിന്റെ സംസ്കാര വേളയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. 2000ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ (66ഇ) പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റമാണെന്നും പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: ഫലപ്രഖ്യാപനത്തിനു ശേഷമുള്ള സേവനങ്ങൾക്കായി തയാറാക്കി വെബ്സൈറ്റിനു നേരേ നടന്ന സൈബർ ആക്രമണത്തിനെതിരേ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്ഇ) ഡൽഹി പോലീസിൽ പരാതി നൽകി.
ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എന്നാൽ ഇതിനെ ഫലപ്രദമായി ചെറുക്കാനായെന്നും പരാതിയിൽ സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വിവരവും ചോർന്നിട്ടില്ലെന്നും സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ സാങ്കേതിവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഡൽഹി പോലീസിന്റെ പ്രത്യേക വിഭാഗമായ ഐഎഫ്എസ്ഒയിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പന്ത്രണ്ടാംക്ലാസ് വിദ്യാർഥികളുടെ പുനർമൂല്യനിർണയത്തിനും വെരിഫിക്കഷേനുമായി കഴിഞ്ഞ രണ്ടിനു പ്രവർത്തനസജ്ജമായ പോർട്ടലിനു നേരേയാണ് സൈബർ ആക്രമണം ഉണ്ടായത്.
Movies
ഇതര സംസ്ഥാന തൊഴിലാളികൾ പരസ്യമായി ലഹരി ഉപയോഗിക്കുന്നതു കേരള പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. പെരുമ്പാവൂരിലാണ് സംഭവം.
‘പെരുമ്പാവൂർ സ്റ്റോറീസ്’എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വീഡിയോയാണ് ഉണ്ണി മുകുന്ദൻ പോലീസിന് അയച്ചു കൊടുത്തത്. ഉടൻ തന്നെ പോലീസ് അതിന് നടപടി സ്വീകരിക്കുകയും ചെയ്തു.
ഉണ്ണി പങ്കുവച്ച വീഡിയോയിൽ യുവാക്കൾ പരസ്യമായി കൈയിൽ ഇൻജക്ഷൻ ചെയ്യുന്നതും സിറിഞ്ചുമായി നടക്കുന്നതുമെല്ലാം കാണാം. ഈ വീഡിയോ ആണ് നടൻ കേരള പൊലീസിന് അയച്ചുകൊടുത്തത്.
ഉടൻ തന്നെ ‘നോട്ടഡ്’ എന്ന് പോലീസ് മറുപടിയും നല്കി. വൈകിട്ടോടെ ലഹരി ഉപയോഗിച്ചവരെ പോലീസ് അറസ്റ്റു ചെയ്തു. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ‘കേരള പോലീസിന് നന്ദി’ എന്നു പറഞ്ഞാണ് ഉണ്ണി മുകുന്ദൻ യുവാക്കളെ അറസ്റ്റുചെയ്ത വിവരം പങ്കുവച്ചത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ മർദിച്ചെന്ന പരാതി അടിസ്ഥാന രഹിതമെന്ന് റെയിൽവേ പോലീസ്. ഡ്രൈവറെ മർദിച്ചിട്ടില്ലെന്നാണ് പോലീസ് വിശദീകരണം. സംഭവത്തിൽ ഇന്റലിജൻസ് മേധാവിക്ക് റെയിൽവേ പോലീസ് റിപ്പോർട്ട് നൽകി.
എകെജി സെന്ററിലെ ഡ്രൈവർ അനൂപ് തില്ലങ്കേരിക്കെതിരെ പോലീസിന്റെ കൈയേറ്റമുണ്ടായി എന്നായിരുന്നു പരാതി. പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം നടന്നത്.
‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായാണ് അനൂപ് പറയുന്നത്. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരാണ് കൈയേറ്റം ചെയ്തതെന്നായിരുന്നു പരാതി.
പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ജയൻ, ശരത് എന്നീ പോലീസുകാരാണ് കൈയേറ്റം ചെയ്തതെന്നും പരാതിയിൽ പറയുന്നു.
Kerala
കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയിൽ നടി അൻസിബ ഹസൻ മൊഴിനൽകി. ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അൻസിബ മൊഴി നൽകിയത്.
തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ രേഷ്മയിൽ നിന്നും നടി ലക്ഷ്മിപ്രിയയിൽ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുള്ള തുടർനടപടിയാണ് ഇത്. ഈ വിഷയത്തിൽ ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്കുമുൻപാണ് പോലീസ് സ്റ്റേഷനിൽവച്ച് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതി പോലീസ് മേധാവിക്ക് കൈമാറുകയും അദ്ദേഹം കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയ ശേഷം തൃക്കാക്കര എസിപിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അൻസിബ എത്തി മൊഴി. ടിനി ടോമിനെതിരെ നിയമനടപടിക്ക് നീങ്ങുന്ന കാര്യം തന്റെ അഭിഭാഷകനുമായി ആലോചിച്ച ശേഷമേ ഉണ്ടാവുകയുള്ളൂ എന്നും അൻസിബ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നവകേരള ബസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ വധശ്രമം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയേക്കും. അനിൽ കല്ലിയൂർ, സന്ദീപ് തുടങ്ങിയ പ്രതികൾക്കെതിരെയാണ് ഗുരുതര വകുപ്പുകൾ ചുമത്തുന്നത്.
എ.ഡി.തോമസ് എംഎൽഎ അടക്കമുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെയാണ് ഗൺമാൻമാർ ഇവരെ ആക്രമിച്ചത്. പ്രതിഷേധക്കാരെ ഗൺമാനും മറ്റ് പോലീസുകാരും ലാത്തികൊണ്ട് തലയ്ക്ക് അടിച്ചതിന്റെ ദൃശ്യങ്ങൾ എസ്ഐടിക്ക് ലഭിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്താൻ നീക്കം നടക്കുന്നത്. അതേസമയം കേസ് അന്വേഷിക്കുന്ന എസ്ഐടി അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച ഡിജിപിക്ക് സമർപ്പിക്കും. പ്രതികൾക്കെതിരെ വകുപ്പുതല നടപടിക്കും എസ്ഐടി ശിപാർശ ചെയ്യും.
കേസ് അട്ടിമറിച്ചെന്ന് ആക്ഷേപം നേരിടുന്ന എഡിജിപി എം.ആർ .അജിത് കുമാറിനെതിരായ ആരോപണവും അന്വേഷണ പരിധിയിലേക്ക് എത്തും. മർദനമേറ്റ എ.ഡി. തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി എസ്ഐടി കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിരുന്നു.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ പോലീസ് പോസ്റ്റിൽ ചാവേർ സ്ഫോടനവും തുടർന്ന് ഭീകരാക്രമണവും നടന്നു. കുറഞ്ഞത് 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
വടക്കുപടിഞ്ഞാറൻ ജില്ലയായ ബന്നുവിലാണ് സംഭവം. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പോലീസ് പോസ്റ്റിലേക്ക് അടുക്കുന്നതു കണ്ട സുരക്ഷാസേന വെടിയുതിർത്തു. ഇതേത്തുടർന്ന് വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ പരിസരത്തെ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു. പോലീസ് പോസ്റ്റ് കെട്ടിടം നിലംപൊത്തുകയും ഒന്നിലധികം സുരക്ഷാ ഉദ്യോഗസ്ഥർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയും ചെയ്തു.
സ്ഫോടനത്തിനു പിന്നാലെ ഭീകരർ ഒരു വലിയ സംഘമായി ആ പോലീസ് പോസ്റ്റ് ലക്ഷ്യം വച്ച് ആക്രമണം നടത്തി. ഇരു ഭാഗങ്ങൾക്കുമിടയിൽ ശക്തമായ വെടിവയ്പ് ഉണ്ടായി. എത്ര ഭീകരർ കൊല്ലപ്പെട്ടു അല്ലെങ്കിൽ ആരെങ്കിലും പിടിക്കപ്പെട്ടോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Kerala
പാലാവയൽ: പാലാവയൽ സ്വദേശി സോജൻ പാമ്പക്കൽ ഇന്നലെ ബൈക്കിൽ യാത്ര ചെയ്തു വരുമ്പോഴാണ് ചെറുതായൊന്നു മയങ്ങിപ്പോയത്. പാലാവയലിൽനിന്ന് 15 കിലോമീറ്ററോളം അകലെയുള്ള വരക്കാട് വച്ചായിരുന്നു സംഭവം.
ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കാനയിലേക്കു തെന്നി മറിഞ്ഞു. അപകടത്തെത്തുടർന്നു ബൈക്കുമായി മറിഞ്ഞ സോജന്റെ ശരീരം അവിടവിടെയായി ഉരയുകയും തൊലി പോവുകയുംചെയ്തു. ഇതോടെ ബൈക്ക് വഴിയോരത്തു വച്ചിട്ട് മറ്റൊരു വാഹനത്തിൽ സോജൻ ആശുപത്രിയിലേക്കു പോയി. ബൈക്കിനു ചില്ലറ കേടുപാടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഇന്നു രാവിലെ ബൈക്ക് കയറ്റി വർക്ക്ഷോപ്പിലേക്കു കൊണ്ടുവരാൻ ഒരു പിക്ക്അപ് ജീപ്പുകാരനെ പറഞ്ഞയച്ചു. ജീപ്പുകാരൻ ബൈക്ക് എടുക്കാൻ എത്തിയപ്പോൾ വഴിയോരത്ത് ബൈക്ക് കാണാനില്ല. ചുറ്റുപാടും നോക്കിയപ്പോഴാണ് സമീപത്തെ വീട്ടുമുറ്റത്ത് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ചില്ലറ കേടുപാടുകൾ മാത്രമുണ്ടായിരുന്ന ബൈക്ക് മുഴുവനായി പൊളിച്ചിട്ടിരിക്കുന്നു. വീടിന്റെ പോർച്ച് നിറയെ ബൈക്കിന്റെ പാർട്സുകൾ ചിതറിക്കിടക്കുന്നു. ചെറിയ ചെറിയ പാർട്സുകൾ പോലും അഴിച്ചു മാറ്റിയിട്ടുണ്ട്.
ടയർ ഒരു വശത്ത്, എൻജിൻ ഒരു വശത്ത്, ഹെഡ് ലൈറ്റ് മറ്റൊരു വശത്ത്, ഹാൻഡിൽ വേറൊരു വശത്ത്... ഇതു കണ്ട് അന്ധാളിച്ചുപോയ ജീപ്പ് ഡ്രൈവർ ആ വീട്ടിലുണ്ടായിരുന്ന യുവാവിനോടു ചോദിച്ചപ്പോൾ ബൈക്കിൽ തൊട്ടുപോകരുതെന്നായിരുന്നു ഭീഷണി. ഇതോടെ ഡ്രൈവർ ബൈക്കിന്റെ ഉടമയെ വിളിച്ചു. പ്രശ്നമായതോടെ സോജൻ ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പോലീസുമായി ബൈക്ക് ഇരുന്ന വീട്ടിലെത്തി.
പോലീസ് എത്തിയതോടെ ഭീഷണി മുഴക്കി നിന്ന യുവാവ് ഒതുങ്ങി. ചിതറിക്കിടന്ന ബൈക്കിന്റെ ഭാഗങ്ങൾ പെറുക്കിക്കൂട്ടി ജീപ്പിൽ കയറ്റി വർക്ക്ഷോപ്പിലേക്കു കൊണ്ടുപോയി. ചെറിയ കേടുപാടു മാത്രമുണ്ടായിരുന്ന ബൈക്ക് വലിയ തുക മുടക്കിയാൽ മാത്രമേ ഇനി നന്നാക്കിയെടുക്കാൻ പറ്റുകയുള്ളെന്നു സോജൻ പറയുന്നു.
അതേസമയം, ബൈക്ക് വഴിയിൽനിന്ന് എടുത്തുകൊണ്ടുപോയി പൊളിച്ച യുവാവ് സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പോലീസ് പറയുന്നത്. വീട്ടിലുള്ളവരെയെല്ലാം വഴക്കുണ്ടാക്കി പറഞ്ഞ് വിട്ടിട്ട് ഒറ്റയ്ക്കാണ് താമസം. ഇയാൾക്കെതിരേ വീട്ടുകാർ അടക്കം നേരത്തെ നൽകിയ പരാതി സ്റ്റേഷനിലുണ്ടെന്നും പോലീസ് പറയുന്നു.
National
ന്യൂഡൽഹി: ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച യുവാവിനെതിരെ നടപടിയെടുത്ത് ഡൽഹി പോലീസ്. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ തിസ് ഹസാരി സുഭാഷ് പാർക്ക് റോഡിലാണ് സംഭവം നടന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബൈക്ക് യാത്രികൻ മറ്റ് വാഹനങ്ങൾക്കിടയിലൂടെ സിഗ്-സാഗ് രീതിയിൽ ഓടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സമീപത്ത് പോലീസ് വാഹനം ഉണ്ടായിരുന്നിട്ടും യുവാക്കൾ സാഹസം തുടർന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ബൈക്കിന്റെ ഉടമയായ ആഷു എന്നയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഡിജിറ്റലായി കണ്ടുകെട്ടിയിട്ടുണ്ട്. മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ, റോഡ് സുരക്ഷ നിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി ഡൽഹി ട്രാഫിക് പോലീസ് ആസ്ഥാനത്ത് നടക്കുന്ന കൗൺസിലിംഗ് സെഷനിൽ പങ്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്.
National
കോൽക്കത്ത: യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി അദ്ദേഹത്തിനെതിരെ നേരത്തെ നിയമനടപടി സ്വീകരിച്ച ബംഗാളി നടി.
കർമഫലമാണെന്നും കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്നും ബംഗാളി നടി പറഞ്ഞു. രഞ്ജിത് നല്ല മനുഷ്യനല്ലെന്നും, ഒരുപാട് നടിമാരോട് ഇത്തരത്തിൽ മോശമായി പെരുമാറിയിരിക്കാമെന്നും അവർ പറഞ്ഞു.
രഞ്ജിത്തിനെതിരെ പരാതി നൽകാൻ ധൈര്യം കാണിച്ച പെൺകുട്ടിക്ക് നടി നന്ദി അറിയിക്കുകയും ചെയ്തു. തനിക്ക് ആ കേസിൽ നീതി ലഭിച്ചില്ലെന്നും താൻ പറഞ്ഞിരുന്നത് യാഥാർഥ്യമാണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും നടി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കൊച്ചി കടവന്ത്രയിലെ ആഡംബര ഹോട്ടലിലെ ലഹരി വേട്ടയില്‍ പോലീസില്‍ നിന്നും വിവരങ്ങള്‍ തേടി കസ്റ്റംസ്. മുഖ്യപ്രതിയായ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ ഷോണിന്റെ പണമിടപാടുകള്‍ സംബന്ധിച്ച് പരിശോധന ആരംഭിച്ചു. ലഹരി വിദേശത്തു നിന്നും എത്തിച്ചതാണെന്ന വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസിന്റെ നീക്കം.
ഷോണ്‍ ശനിയാഴ്ച കൊച്ചിയില്‍ ക്രൂയിസ് പാര്‍ട്ടി നടത്തിയിരുന്നു. നെഫ്രിറ്റിറ്റി ക്രൂയിസിലെ പാര്‍ട്ടിക്ക് ശേഷം ഹോട്ടലില്‍ ആഫ്റ്റര്‍ പാര്‍ട്ടിക്കായി മുറിയെടുത്തവരാണ് പോലീസിന്റെ പരിശോധനയില്‍ കുടുങ്ങിയത്. ക്രൂയിസ് പാര്‍ട്ടിയില്‍ ആരെല്ലാം പങ്കെടുത്തു എന്നതടക്കം പോലീസ് അന്വേഷിച്ചുവരുകയാണ്.
ദാദ എന്ന പേരിലായിരുന്നു ശംഖുമുഖം സ്വദേശിയായ ഷാജി ഫെര്‍ണാണ്ടോ എന്ന ഷോണ്‍ ലഹരി സംഘങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ഷോണും സംഘവും നടത്തിയ പാര്‍ട്ടികളുടെ എണ്ണവും കസ്റ്റംസ് ശേഖരിക്കുന്നുണ്ട്. പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ എട്ടു വരെയുള്ള പാര്‍ട്ടികളാണ് ഇവര്‍ നടത്തിയിരുന്നത്. ഡിജെ പാര്‍ട്ടികള്‍ക്ക് ശേഷം ആഫ്റ്റര്‍ പാര്‍ട്ടിയാണ് ഇവര്‍ നടത്തിക്കൊണ്ടിരുന്നത്.
ഞായറാഴ്ച നടന്ന ലഹരിവേട്ടയില്‍ കലൂര്‍ സ്വദേശിയായ ഓസ്റ്റിന്‍ ജോസ്, അഭിഭാഷകനായ രോഹിത് നായര്‍, കൊടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി, ന്യൂട്രീഷ്യനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബര്‍ ഷാ, ദന്ത ഡോക്ടറായ ബെന്‍സി റാവുത്തര്‍, കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, ഏവിയേഷന്‍ വിദ്യാര്‍ഥിയായ അമല്‍ റൗഫ് എന്നിവരാണ് പിടിയിലായത്.
ഇവര്‍ സ്ഥിരമായി ഹോട്ടലില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയ്ന്‍, 0.36 ഗ്രാം മെത്താഫിറ്റമിന്‍, 0.44 ഗ്രാം മയക്കുമരുന്ന് ഗുളിക എന്നിവയാണ് ഹോട്ടലില്‍ നടന്ന പരിശോധനയില്‍ കണ്ടെടുത്തത്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കാർ ഓട്ടോയിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഇന്ദ്രജീത് ശാക്യ (55), ഭാര്യ ലീല (52), ശുഭം കശ്യപ് (30), ഭാര്യ ഷാഗുൺ (25) ഇവരുടെ ബന്ധുവായ പിങ്കി കശ്പ് (60) എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കാർ ഡ്രൈവർ അമൻ ശർമയെ (26) പോലീസ് അറസ്റ്റ് ചെയ്തു.
അപകടത്തിന് തൊട്ടുമുന്‍പ് കാർ മറ്റൊരു വാഹനത്തെ ഇടിച്ചതിനാൽ പോലീസ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു.
അപകടത്തിൽപ്പെട്ടവരെ പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. നാല് പേർ ആശുപത്രിയിലെത്തുന്നതിനു മുമ്പുതന്നെ മരണമടഞ്ഞു. ചികിത്സയിലിരിക്കെയാണ് ഒരാൾ മരിച്ചത്. പ്രീതി, പ്രിയാൻഷ്, ആരവ്, ഓട്ടോ ഡ്രൈവർ രാജേഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Kerala
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ രാജകുടുംബം. പോലീസ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം ഉന്നത ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു. കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന രണ്ടുകോടി രൂപ വില വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
ഇത് സംബന്ധിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. അതേസമയം രാജകുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘത്തിനും പരാതിയുണ്ട്. ചിലരുടെ സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് നിസഹകരണം തുടങ്ങിയത്. ഇവരെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പരാതിയുമായി രാജകുടുംബം രംഗത്തെത്തിയത്. പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് പറഞ്ഞു.
Kerala
തലശേരി: കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ നഗരത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ പതിനഞ്ചുകാരിയെ എട്ടംഗ സംഘം പീഡിപ്പിച്ച സംഭവം കെട്ടുകഥ. എഫ്ഐആർ രജിസ്റ്റർ ചെയ്തു രണ്ടുപേരെ പിടികൂടിയ പോലീസ് ഒടുവിൽ ത്രിശങ്കുവിലായി.
പ്രണയപ്പകയാണ് സംഭവത്തിനു പിന്നിലെന്ന പെൺകുട്ടിയുടെ തുടർമൊഴി കണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉദ്യാഗസ്ഥർ അമ്പരന്നു. പെൺകുട്ടിയുടെ ആദ്യ മൊഴി പ്രകാരം പ്രതി സ്ഥാനത്തേക്ക് എത്തുമായിരുന്ന എട്ട് യുവാക്കളും അവരുടെ കുടുംബങ്ങളുമാണ് മൂന്നു ദിവസം മുൾമുനയിൽ നിന്നത്. ആ കുടുംബങ്ങൾ എല്ലാം അപമാനത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
കെട്ടുകഥ ഇങ്ങനെ
ആൺസുഹൃത്ത് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം പെൺകുട്ടിയെ തന്റെ മറ്റ് സുഹൃത്തുക്കൾക്കു കാഴ്ചവയ്ക്കുകയും ചെയ്തുവെന്നായിരുന്നു പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ ആദ്യ മൊഴി.
രണ്ടര മാസം പീഡനത്തിനിരയായെന്നും ഇതിനെത്തുടർന്ന് പെൺകുട്ടി നഗരമധ്യത്തിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചുവെന്നുമായിരുന്നു പോലീസിനു ലഭിച്ച വിവരം. വിഷയം അതീവ ഗൗരവത്തിലെടുത്ത പോലീസ് സംഭവത്തിൽ മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്. അന്നുതന്നെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
റെയ്ഡ്, തെരച്ചിൽ
മറ്റ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായും ഇവരെ പിടികൂടാൻ വ്യാപകമായ റെയ്ഡ് നടത്തുകയും ചെയ്തു. കണ്ണൂർ പയ്യാമ്പലം, മാഹി തുടങ്ങിയ സ്ഥലങ്ങളിൽ കാറിൽ കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു മൊഴി. തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കി.
പെൺകുട്ടി പറഞ്ഞ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ കോൾ റിക്കർഡുകളും പോലീസ് ശേഖരിച്ചു. മെഡിക്കൽ പരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്താനോ സിസിടി വി ദൃശ്യങ്ങളിലും കോൾ റിക്കാർഡുകളിലും പെൺകുട്ടി പറഞ്ഞ ദിവസങ്ങളിലും സമയത്തും പെൺകുട്ടി പറഞ്ഞ സ്ഥലങ്ങളിൽ പ്രതികളുടെയോ പെൺകുട്ടിയുടെയോ സാന്നിധ്യം കണ്ടെത്താനുമായില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടി പറഞ്ഞത് കെട്ടുകഥയാണെന്ന് പോലീസിനു ബോധ്യപ്പെട്ടത്.
പ്രണയപ്രതികാരം
ഇരുപത്തിരണ്ടുകാരനായ ആൺസുഹൃത്ത് തന്നോടുള്ള ഇഷ്ടം ഉപേക്ഷിക്കുകയും മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാകുകയും ചെയ്തതിന്റെ വിരോധത്തിൽ ആൺസുഹൃത്തിനെയും സുഹൃത്തുക്കളെയും കുടുക്കാനാണ് പീഡനകഥ മെനഞ്ഞതെന്നു പെൺകുട്ടി പോലീസിനോടു പറഞ്ഞു. ഇതോടെ കസ്റ്റഡിയിലുണ്ടായിരുന്ന യുവാക്കളെ പോലീസ് വിട്ടയച്ചു.
മാളിൽ വച്ച് പരിചയപ്പെട്ടു പ്രണയത്തിലായ യുവാവിനോടും കൂട്ടുകാരോടുമാണു പെൺകുട്ടി പ്രണയപ്പക തീർക്കാൻ ശ്രമിച്ചത്. നിലവിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളിൽ പെൺകുട്ടിയുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടെ കോടതിക്കു റിപ്പോർട്ട് നൽകാനുള്ള ഒരുക്കത്തിലാണ് പോലീസ്.
Kerala
നെടുമങ്ങാട്: വയോധികയെ വീട്ടിൽ കയറി ആക്രമിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയിൽ. ആനാട് നാഗച്ചേരി കല്ലടക്കുന്ന അരുൺ ഭവനിൽ സെബാസ്റ്റ്യൻ(60)ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
അയൽവാസിയായ പ്രതി മദ്യലഹരിയിൽ രാത്രി 10.30ന് പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഹാൾമുറിയിൽ ഇരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതുകണ്ട് തടയാൻ ശ്രമിച്ച കൂട്ടുകിടക്കാൻ വന്ന സഹോദരിയെയും ആക്രമിച്ചു.
ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടി എത്തിയപ്പോൾ പ്രതി അവിടെ നിന്നും ഓടിപ്പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: എറണാകുളം എസ്ആര്‍എം റോഡിലെ ഹോട്ടലില്‍ പോലീസുകാരെന്ന വ്യാജേന കോഴിക്കോട് സ്വദേശിയായ യുവാവിനെയും പെണ്‍സുഹൃത്തിനെയും മര്‍ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍.
ചേര്‍ത്തല വയലാര്‍ നാഗംകുളങ്ങര ജംഗ്ഷന് പീടികത്തറയില്‍ എന്‍.കെ. അമല്‍(25), എറണാകുളം പള്ളുരുത്തി കട്ടത്തറ വീട്ടില്‍ ഭവന് (36), ഇടുക്കി പാറപ്പുറ പിണക്കാട്ടുവീട്ടില്‍ തോമസ് ചാക്കോ (30) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ജിജിന് ജോസഫ്, പ്രിന്‍സിപ്പല്‍ എസ്ഐ ഗ്ലാഡ് വിന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. എസ്ആര്‍എം റോഡിലുള്ള നോവ ഹോട്ടലിലെ റിസപ്ഷന് ഏരിയയില്‍ വച്ച് പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി ഐഫോണ്‍ പിടിച്ചു വാങ്ങി. തുടര്‍ന്ന് പ്രതികള്‍ മൂവരും ചേര്‍ന്ന് പരാതിക്കാരനെ ബലം പ്രയോഗിച്ച് രണ്ടാം നിലയിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അകത്തു കയറി പെണ് സുഹൃത്തിന്റെ മുക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണ ബ്രേസ്ലെറ്റ് കൈക്കലാക്കി.
പരാതിക്കാരനിൽനിന്ന് 5,000 രൂപ ബലമായി പിടിച്ചുവാങ്ങി. ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ സ്റ്റേഷനില്‍ കൊണ്ടുപോയി കള്ളക്കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി രാവിലെ ആറുവരെ ക്രൂരമായി മര്‍ദിക്കുകയും 1,50,000 രൂപ വില വരുന്ന സാധനങ്ങള്‍ കൈക്കലാക്കുകയും ചെയ്തു.
പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാന്‍സാഫിലെ അംഗങ്ങളാണെന്നും ലഹരിക്കേസില്‍ കുടുക്കുമെന്നും പറഞ്ഞാണ് കവര്‍ച്ച നടത്തിയത്. യുവാവിനെയും യുവതിയെയും രണ്ട് മണിക്കൂറോളം മുറിയില്‍ തടങ്കലില്‍ വയ്ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Kerala
കൊച്ചി: കളമശേരിയില്‍ 23കാരിയെ ആക്രമിച്ച് മൊബൈല്‍ ഫോണും സ്വര്‍ണവും കവര്‍ന്ന കേസില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. അക്രമിയെ കണ്ടെത്താനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു അന്വേഷണം നടത്തുകയാണ് പൊലീസ്.
എച്ച്എംടി ജംഗ്ഷന് മുതല്‍ യുവതി പോയ വഴിയിലെ അഞ്ചിലധികം സിസിടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്. എച്ച്എംടി ജംഗ്ഷന് മുതല്‍തന്നെ പ്രതി യുവതിയെ പിന്തുടര്ന്നിരുന്നു എന്നാണ് പോലീസ് നിഗമനം. യുവതിയുടെ ഐഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെങ്കിലും അവസാന ലൊക്കേഷന്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്.
ആക്രമണത്തിന് ഇരയായ കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശേരി എച്ച്എംടി ജംഗ്ഷനു സമീപം ഇന്നലെ രാത്രി 8.15 ഓടെയാണ് ജോലി കഴിഞ്ഞു വരികയായിരുന്ന യുവതിക്കു നേരെ ആക്രമണമുണ്ടായത്.
റെയില്‍വേ ട്രാക്കിനടുത്തു യുവതിയെ ചവിട്ടിയിട്ടതിനു ശേഷം തലയില്‍ മുണ്ടിട്ടു മൂടി, റെയില്‍വേ തൂണില്‍ തലയിടിപ്പിച്ച ശേഷം മുക്കാല്‍ പവന്റെ മാലയും സ്വര്‍ണ കമ്മലും ഐഫോണും കവര്‍ന്നു. തൃക്കാക്കര നോര്‍ത്ത് ഞാലകം സെന്റ് ജോസഫ് പള്ളിക്കു സമീപമുള്ള ഹോസ്റ്റലിലേക്കു റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലൂടെ നടന്നു പോകുമ്പോഴായിരുന്നു ആക്രമണം.
തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റ യുവതി അടുത്തു സഹപ്രവര്‍ത്തകര്‍ താമസിക്കുന്ന വീട്ടിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തെങ്കിലും അക്രമത്തിന് ഇരയായതിന്റെ നടുക്കത്തിലാണ് യുവതി.
Kerala
തിരുവനന്തപുരം: പോലീസിന് നേരെ നടക്കുന്ന അതിക്രമങ്ങളിൽ അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി ഡിജിപി റവാഡ ചന്ദ്രശേഖർ. പോലീസുകാർ സ്വന്തം ചുമതലകളുമായി ധൈര്യമായി മുന്നോട്ടു പോകണം.
പോലീസിന് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നും പോലിസീന്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിൽ പങ്കുവച്ച് വീഡിയോയിൽ ഡിജിപി പറഞ്ഞു. രാഷ്ട്രീയ കക്ഷികളും യുവജന സംഘടനകളും പോലീസുമായി സഹകരിക്കണം.
സമൂഹത്തിൽ സമാധാനവും നീതിയും നടപ്പാക്കുന്ന പോലീസുമായി സഹകരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ഡിജിപി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഡിവൈഎഫ്ഐക്കാർ പോലീസുകാരനെ മർദിച്ചതും പോലീസ് ജീപ്പ് തടഞ്ഞതും വിവാദമായിരുന്നു.
Kerala
കണ്ണൂർ: മന്ത്രി വീണാ ജോർജിനെതിരായ കെഎസ്യു പ്രതിഷേധത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പോലീസ്. മന്ത്രിക്ക് മർദനമേറ്റിട്ടില്ലെന്നും ഉത്തരമേഖലാ ഡിഐജിയ്ക്കും സിറ്റി പോലീസ് കമ്മീഷണർക്കും നൽകിയിട്ടുള്ള വിശദീകരണത്തിൽ പറയുന്നു.
റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽ മന്ത്രിക്ക് മർദനമേൽക്കുന്നതിന്റെ ദൃശ്യങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മന്ത്രി സമരക്കാർക്കെതിരെ തിരിഞ്ഞതോടെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിലും പോലീസുകാർ നൽകിയ റിപ്പോർട്ട്.
നിലവിൽ റെയിൽവേ പോലീസാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്.
Kerala
തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിലെ പ്രതികളെ ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി. തിരുവനന്തപുരം ഫോര്‍ട്ട് പോലീസിനെതിരെയാണ് ഗുരുതര ആരോപണം.
ബൈക്ക് മോഷണ കേസിൽ കൊച്ചി പോലീസ് അറസ്റ്റ് ചെയ്ത് ഫോര്‍ട്ട് പോലീസിന് കൈമാറിയ ജിനു ബേബിയ്ക്കും ഉണ്ണിക്കുമാണ് മര്‍ദനമേറ്റത്. മര്‍ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ ജയിലിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ഉണ്ണിയും ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതിയിന്മേൽ മജിസ്ട്രേറ്റ് ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. വാഹനത്തിലിട്ട് പട്ടിക കൊണ്ട് അടിച്ചുവെന്നാണ് പ്രതികളുടെ മൊഴി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് അറിയിച്ചു.
Kerala
കൊച്ചി: കളമശേരി സെന്റ് പോള്‍സ് കോളജിന് എതിവര്‍വശത്തുള്ള മാതാവിന്റെ രൂപക്കൂടിന്റെ ഗ്ലാസ് അജ്ഞാതര്‍ തകര്‍ത്തു. രാവിലെ കുര്‍ബാനയ്ക്ക് എത്തിയവരാണ് രൂപക്കൂടിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
പള്ളി അധികൃതരുടെ പരാതിയില്‍ കളമശേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കളമശേരി എച്ച്എംടി മെഡിക്കല്‍ കോളജ് റോഡിലുള്ള ക്രിസ്ത്യന്‍ പള്ളിയുടെ മുന്‍വശത്താണ് മാതാവിന്റെ രൂപക്കൂടുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത്.
മദ്യപിച്ചെത്തിയ സാമൂഹ്യവിരുദ്ധര്‍ രൂപക്കൂട് തകര്‍ക്കാന്‍ ശ്രമിച്ചതാകുമെന്നാണ് പ്രഥമിക നിഗമനം.
Kerala
കൊച്ചി: വടക്കന്‍ പറവൂരില്‍ അച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പാ കേസ് പ്രതിയായ മകന്. കാപ്പാ കേസില്‍ അടക്കം പ്രതിയായ കെടാമംഗലം സ്വദേശി ലിന്റോ (35) ആണ് അച്ഛന് രാജുവിനെ (65) കുത്തിപ്പരിക്കേല്‍പ്പിച്ചത്. പുലര്‍ച്ചെ അഞ്ചിന് ആയിരുന്നു സംഭവം. രാജുവിന്റെ തോളിലാണ് കുത്തേറ്റത്.
ലിന്റോയെ വടക്കന്‍ പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ലിന്റോ സ്ഥിരം അച്ഛനുമായി വഴക്കുണ്ടാക്കാറുണ്ട്. കുത്തിപ്പരിക്കേല്പ്പിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Kerala
മാനന്തവാടി: ദ്വാരകയ്ക്കു സമീപം വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയെ പിന്നീട് ഉപേക്ഷിച്ചത് ബഹളം വച്ചതിനാൽ. ഏഴ് കിലോമീറ്റര്‍ അകലെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പടിഞ്ഞാറത്തറ പുതുശേരിക്കടവ് ചാപ്പാളി ജിഹാസിനെയാണ്(25) പോലീസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച സന്ധ്യയോടെയാണ് കുട്ടിയെ പ്രതി സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയത്. വീട്ടുകാരും നാട്ടുകാരും പോലീസും നടത്തിയ തെരച്ചലില്‍ രണ്ട് മണിക്കൂറിനു ശേഷം തരുവണയിലാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ ജിഹാസ് സ്കൂട്ടറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പോലീസിന്റെ വിശദാന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു സ്ഥിരീകരിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക എട്ടംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
ആഭരണങ്ങള്‍ കവരുന്നതിനാണ് കുട്ടിയെ ജിഹാസ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസില്‍നിന്നു ലഭിക്കുന്ന വിവരം.
Kerala
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഇതര സംസ്ഥാനത്തൊഴിലാളി കുത്തേറ്റു മരിച്ചു. ഒഡീഷ സ്വദേശി രാകേഷ് ബഹ്റയാണ് കൊല്ലപ്പെട്ടത്.
ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മദ്യപിക്കുന്നതിനിടെ രാകേഷും സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു.
രാകേഷിന്റെ ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം.
കസ്റ്റഡിയിലുള്ള മൂന്നു പേരെയും മൂവാറ്റുപുഴ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.